തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എം ഇ എസും കാരക്കോണവും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു . ഈ രണ്ട് സ്ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് നിരക്കില്‍ വിദ്യാര്‍ഥി പ്രവേശനം നടക്കും . സാമൂഹ്യ നീതി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചു . അതേസമയം സ്വാശ്രയ മേഖലയില്‍ എസ് എഫ് ഐ എടുത്ത നിലപാടുകളെ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് എസ് എഫ് ഐ ആരോപിച്ചു .

20ശതമാനം ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ. 30ശതമാനം പേര്‍ക്ക് രണ്ടരലക്ഷം , 35 ശതമാനം പേര്‍ക്ക് 11 ലക്ഷം , 15ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ 15ലക്ഷം . ഇതായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ് . ഇതേ ഫീസില്‍ ഇത്തവണയും പ്രവേശനത്തിന് തയാറാണെന്ന് എം ഇ എസും സി എസ് ഐ കാരക്കോണവും . സര്‍ക്കാരുമായി ഇരു മാനേജ്മെന്‍റുകളും കരാര്‍ ഒപ്പിട്ടു

ക്രോസ് സബ്സിഡി കാര്യത്തിലടക്കം വ്യക്തത വരുന്പോള്‍ കൂടുതല്‍ മാനേജ്മെന്‍റുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഫീസ് റെഗുലേറ്ററി കമ്മറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും . ഈ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകവുമാണ് .