മുഗള്‍ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്ന് കരുതി ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുകളയേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം

ദില്ലി: താജ് മഹലിന് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് രംഗത്ത്. താജ് മഹല്‍ മാത്രമല്ല ഇന്ത്യയില്‍ സമാനമായ പേരുകളുള്ള മറ്റ് കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താജ്മഹലിന്റെ പേര് 'റാം മഹല്‍" എന്നോ "കൃഷ്ണ മഹല്‍" എന്നോ മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്ക് ഒരു അവസരം ലഭിച്ചാല്‍ താജ് മഹലിന്റെ പേര് "രാഷ്ട്രഭക്ത് മഹല്‍" എന്ന് മാറ്റുമെന്നും ബാലിയയില്‍ നിന്നുള്ള എം.എല്‍.എയായ അദ്ദേഹം പറഞ്ഞു. മുഗള്‍ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്ന് കരുതി ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുകളയേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയിലെ വിഭവങ്ങളും ആളുകളെയും ഉപയോഗിച്ചാണ് ഇതെല്ലാം നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ പേര് മാറ്റിയാല്‍ മതി. കൊല്‍ക്കത്തയിലെ വിക്‌ടോറിയ പാലസിന്റെ പേരും മാറ്റണം. വിക്‌ടോറിയ എന്നു പേരു മാറ്റി പകരം 'ജാനകി പാലസ്' എന്നാക്കണം. ഈ വിഷയം പരിഗണിക്കാന്‍ താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുമെന്നും മുഗള്‍സരായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യയാ സ്റ്റേഷന്‍ എന്നാക്കിയതില്‍ യോഗിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.