ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 100 പേരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ ഏഴുപേര്‍ പിടിയില്‍. തിങ്കളാഴ്ചയാണ് എഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. എന്‍റ്റിപിസിയിലെയും ഇന്ത്യന്‍ റെയില്‍വേയിലെയും ഉദ്ദ്യോഗസ്ഥരായി ചമഞ്ഞ് ഇവര്‍ 75 ലക്ഷത്തിലധികമാണ് ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്.

ലക്ഷങ്ങള്‍ തട്ടിയതിന് ശേഷം നിയമിതരായി എന്ന് തെളിയിക്കുന്നതിനുള്ള രേഖകകളും ഇവര്‍ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. പിടിയിലായ ഏഴുപേരില്‍ പ്രധാനി ഷേഖ് മുഹമ്മദ് കാസിം എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. ഇവരില്‍ നിന്ന് 20 ലക്ഷവും, അപ്പോയിന്‍റ്മെന്‍റ് ലെറ്ററും, നിരവധി ഐഡി കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു.

പിന്‍വാതില്‍ നിയമനത്തിലൂടെ റെയില്‍വേയിലും എന്‍റ്റിപിസിയിലും തങ്ങള്‍ക്ക് ജോലി വാങ്ങിത്തരാന്‍ കഴിയും എന്ന് വിശ്വസിപ്പിച്ച് രണ്ടുലക്ഷം മുതല്‍ 10 ലക്ഷം വരെ തുക ഓരോരുത്തരില്‍ നിന്നും ഈടാക്കുകയായിരുന്നു തട്ടിപ്പ് സംഘം.