കോട്ടയത്ത് എസ് എഫ് ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി
മാന്നാനം കെ ഇ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയാണ് പരാതി നല്‍കിയത്. എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെത്തിച്ചയുടൻ വിട്ടയച്ചുവെന്നും പൊലീസ്.
കോട്ടയം: കോട്ടയത്ത് എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാന്നാനം കെ ഇ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെത്തിച്ചയുടൻ വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചു.
മാന്നാനം കെ ഇ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാംവർഷവിദ്യാർത്ഥകളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ കോളേജ് അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. ഗിസുൽ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യത്തിന് അറ്റൻഡൻസ് ഇല്ലാത്തിനാൽ കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് ഗിസുൽ എന്ന് പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചു. തുടർന്നായിരുന്നു പൊലീസ് നടപടി. ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് മർദ്ദിച്ചുവെന്നാണ് ഗിസുലിന്‍റെ പരാതി
ഗിസുൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഗിസുൽ പല തവണ കോളേജിൽ പ്രശ്നങ്ങളുണ്ടാക്കിയ വിദ്യാർത്ഥിയാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. സംഘർഷത്തിന് കാരണക്കാരനായതിനാലാണ് അറസ്റ്റ് എന്നായിരുന്നു ഗാന്ധിനഗർ എസ് ഐയുടെ പ്രതികരണം. 15 മിനിട്ട് മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നുള്ളുവെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ് ഐ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രകടനം നടത്തി.