ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കൊടുങ്കാറ്റിൽ തകർന്നു വീണു. അപകടത്തിൽ ആറ് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൂറ്റൻ തൂണുകളിൽ ഉറപ്പിച്ച പാലം തകർന്ന് കിടക്കുന്നതിന്‍റ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ന് രാവിലെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലുമാണ് പാലം തകർന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
കൊടുങ്കാറ്റിൽ തകർന്ന് വീണ് കൂറ്റൻ പാലം
ബന്ദ ജില്ലയിലെ ചില്ല സ്വദേശികളായ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), ഭുരഗഢ് സ്വദേശി സാവന്ത് യാദവ് (28), സഭജീത് (30), ഹമീർപൂരിലെ സ്വസ ഖുർദിൽ നിന്നുള്ള പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34) അച്ച്പുരയിൽ നിന്നുള്ള രാജേഷ് പാൽ (42) എന്നിവരാണ് മരിച്ച തൊഴിലാളികൾ. ലാൽപുരയിലെ മൊറകന്ദർ പർസാനി ഗ്രാമത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കുരാര പ്രദേശത്തെ നൈതി ഗ്രാമവുമായി ബന്ധിപ്പിക്കുന്നതനായി ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലമാണ് തകർന്നത്. ബുധനാഴ്ച രാത്രി വൈകി ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് പാലത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു.
അന്വേഷണത്തിന് ഉത്തരവ്
ഈ സമയം പാലത്തിൽ തന്നെ കിടന്നുറങ്ങിയ തൊഴിലാളികളാണ് മരിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടാൻ നിരവധി തൊഴിലാളികൾ പാലത്തിന്‍റെ താഴെ വിശ്രമിക്കുകയായിരുന്നെന്നും ഇവരുടെ മേലേക്കാണ് പാലം തകർന്ന് വീണതെന്നും മറ്റ് ചില റിപ്പോർട്ടുകളും പറയുന്നു. കൂറ്റൻ പാലത്തിന്‍റെ തൂണുകളിലൊന്നിൽ മൂന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.


