ജമ്മുകശ്മീരീലെ പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മുകശ്മീരീലെ പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദികളും സൈന്യവും തമ്മില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ കശ്മീർ ഭീകരൻ സാകിർ മൂസയുടെ സഹായിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. തീവ്രവവാദികളെല്ലാം കൊല്ലപ്പെട്ടതായും നടപടി അവസാനിച്ചതായും എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. 

പുല്‍വാമയിലെയും ബുദ്ഗാമിലെയും ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ കഴിഞ്ഞ ഒക്ടോബറില്‍ ആക്രമണമുണ്ടായിരുന്നു.സൈനിക ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. പുല്‍വാമയിലെ ബജ്വാനിയില്‍ 42 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ഇതിന് പിന്നാലെ ബുദ്ഗാമിലെ അര്‍വാനിയിലുള്ള ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റിരുന്നു. മേഖലയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാവുകയാണ്.