മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത് അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം
കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.
മരിച്ചവർ
1. ഹരിലാൽ , 54 വയസ്,
ലക്ഷ്മി കോട്ടേജ്, കുടവട്ടൂർ
2. തിരിച്ചറിയാത്ത ഒരാൾ
3. തിരിച്ചറിയാത്ത വിദ്യാർത്ഥി, കാർമൽ സ്‌കൂൾ എന്ന് ഐഡി
പരിക്കേറ്റവർ
കുശാൽ, 15 വയസ്
: ഋഷഭ് ബോബൻ , 15 വയസ്
നവനീത് , 13 വയസ്
ജിബി മോൾ , 15 വയസ്
ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം

കൂടുതൽ കുട്ടികൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്.


