കേന്ദ്രബജറ്റിനെ പ്രതീക്ഷയോടെയാണ് ഗള്‍ഫിലെ ഇന്ത്യന്‍സമൂഹം ഉറ്റുനോക്കുന്നത്. ആദായനികുതി നടപടികള്‍ ലളിതമാക്കുക, ടിഡിഎസ് ഇളവുകള്‍ നല്‍കുക, തുല്യനികുതി സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികള്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്.

ഇന്ത്യയിലുള്ള വസ്തുവകകള്‍ പ്രവാസികള്‍ വില്‍ക്കുമ്പോള്‍ നല്‍കേണ്ട നികുതികളെക്കുറിച്ച് വ്യക്തതർല്ലെന്നതാണ് പ്രവാസികളെ ആശങ്കയിലാക്കുന്ന പ്രധാന വിഷയം. വാങ്ങുന്നവരില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 20 മുതല്‍ 31 ശതമാനം വരെ ടിഡിഎസ് നല്‍കേണ്ടിവരുന്നുണ്ട്. ഈ ഇടപാടില്‍നിന്നു ലഭിക്കുന്ന വരുമാനം നികുതിപരിധിയില്‍ വരുന്നതാണോ എന്നത് പരിഗണിക്കാതെയാണിത്. ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഡിജിറ്റലാക്കിയിട്ടുണ്ടെങ്കിലും ടാക്‌സ് റീഫണ്ട് നല്‍കുന്നതിലും പരിശോധിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു നല്‍കുന്നതിനു തുല്യമായ നികുതി ഇളവുകള്‍ പ്രവാസികള്‍ക്കും നല്‍കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. നിലവിലെ ആദായനികുതി നിയമപ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് നിശ്ചിതതുകയില്‍ കൂടുതല്‍ വരുമാനമുണ്ടായാല്‍ മാത്രം ടിഡിഎസ് അടച്ചാല്‍ മതിയാകും. എന്നാല്‍ പ്രവാസികള്‍ക്ക് ഇന്ത്യയിലെ വരുമാനപ്രകാരമുള്ള സ്ലാബ് നിരക്കനുസരിച്ചാണ് ടിഡിഎസ് അടയ്‌ക്കേണ്ടത്. ഈ വിവേചനം അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യമായ നികുതി സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രവാസികള്‍ക്കു ഗുണം ചെയ്യും. അങ്ങനെ കാലാകാലങ്ങളായി ഉന്നയിക്കുന്ന നിരവധി ആവശ്യങ്ങളില്‍ ചിലതെങ്കിലും പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് പ്രവാസ സമൂഹവും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നത്.