ഇന്തൊനേഷ്യ ഓപ്പൺ: പ്രണോയ് സെമിയില്‍ പുറത്ത്
രണ്ടാം ഗെയിമിന്‍റെ തുടക്കത്തില്‍ 4-2ന്‍റെ ലീഡെടുത്ത പ്രണോയ് തിരിച്ചടിയുടെ സൂചനകള്‍ നല്‍കി. എന്നാല്‍ തിരിച്ചടിച്ച സാവോ 7-6ന് ലീഡെടുത്തു. പിന്നീട് ലീഡ് 7-10ലേക്കും 8-13ലേക്കും ഉയര്‍ത്തിയ സാവോ പ്രണോയ്ക്ക് തിരിച്ചുവരവിന് അവസരം നല്‍കിയില്ല.
ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ ഓപ്പൺ ബാഡ്മിന്‍റണിൽ(Indonesia Open 2022) മലയാളി താരം എച്ച്.എസ്.പ്രണോയ്(HS Prannoy) സെമിയില്‍ പൊരുതി തോറ്റു.ചൈനീസ് താരം സാവോ ജുന്‍ പെങിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍ 16-21, 15-21. ഫൈനലില്‍ വിക്ടര്‍ അക്സല്‍സന്‍ ആണ് ചൈനീസ് താരത്തിന്‍റെ എതിരാളി.
ആദ്യ ഗെയിമിന്‍റെ തുടക്കത്തില്‍ തന്നെ 1-4 ലീഡെടുത്ത സാവോ പിന്നീട് അത് 3-7ലേക്ക് ഉയര്‍ത്തി. പിന്നീട് തുടര്‍ച്ചയായി മൂന്ന് പോയന്‍റ് നേടി പ്രണോയ് 6-7ല്‍ എത്തിച്ച് തിരിച്ചുവരവിന്‍റെ സൂചന നല്‍കിയെങ്കിലും പിന്നീട് തുടര്‍ച്ചായയി ആറ് പോയന്‍റ് നേടി സാവോ 11-6ല്‍ എത്തിച്ചു.എന്നാല്‍ ആദ്യം 8-13ലേക്കും പിന്നീട് 12-15ലേക്കും എത്തിച്ച പ്രണോയ്ക്ക് ഒരിക്കല്‍ പോലും ലീഡെടുക്കാനായില്ല.അവസാന അഞ്ച് പോയന്‍റുകള്‍ നേടി സാവോ ആദ്യ ഗെയിം 18 മിനുറ്റില്‍ കൈക്കലാക്കി.
ഇന്തോനേഷ്യന്‍ ഓപ്പണ്‍: ഇന്ത്യന്‍ പോരില്‍ ലക്ഷ്യ സെന്നിനെ വീഴ്ത്തി പ്രണോയ്
രണ്ടാം ഗെയിമിന്‍റെ തുടക്കത്തില്‍ 4-2ന്‍റെ ലീഡെടുത്ത പ്രണോയ് തിരിച്ചടിയുടെ സൂചനകള്‍ നല്‍കി. എന്നാല്‍ തിരിച്ചടിച്ച സാവോ 7-6ന് ലീഡെടുത്തു. പിന്നീട് ലീഡ് 7-10ലേക്കും 8-13ലേക്കും ഉയര്‍ത്തിയ സാവോ പ്രണോയ്ക്ക് തിരിച്ചുവരവിന് അവസരം നല്‍കിയില്ല. അവസാനം അസാമാന്യ ഫോമിലേക്ക് ഉയര്‍ന്ന സാവോ 21-15ന് ഗെമിയും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ലോക 13-ാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ റാസ്മസ് ജെംകെയെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. പ്രണോയ് കൂടി പുറത്തായതോടെ ഇന്തോനേഷ്യന്‍ ബാഡ്മിന്‍റണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പ്രണോയിയോട് തോറ്റ് പുറത്തായപ്പോള്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.