കണ്ണൂർ ബർണശേരി സ്വദേശിയാണ് ഇന്ത്യൻ ഹോക്കിയിലെ ടൈഗര്‍ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്.

ബെംഗളൂരു: ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്സിൽ നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഗോൾ കീപ്പറായിരുന്നു മാനുവല്‍ ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്സില്‍ വഴങ്ങിയത്. കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം 2019ല്‍ ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു.

കണ്ണൂർ ബർണശേരി സ്വദേശിയാണ് ഇന്ത്യൻ ഹോക്കിയിലെ ടൈഗര്‍ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്. ഏഴ് വര്‍ഷം ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച ഫ്രെഡറിക് 1972ലെ മ്യൂണിക് ഒളിംപിക്സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യൻ ഗോള്‍വലകാത്തു.

ഫുട്ബോളില്‍ സ്ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍ കീപ്പറായും തുടങ്ങിയ മാനുവല്‍ കണ്ണൂര്‍ ബിഇഎം സ്കൂളിലെ ഫു്ടബോള്‍ ടീമില്‍ നിന്ന് സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായത്. പതിനേഴാം വയസില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ലാണ് ഇന്ത്യക്കായി അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക