സൂപ്പര്‍ താരങ്ങളുടെ പിന്‍മാറ്റത്തിനിടെ യുഎസ് ഓപ്പണിന് ആശ്വാസം; ജോക്കോവിച്ച് കളിക്കും
ട്വിറ്ററിലൂടെയാണ് 17 ഗ്രാന്‍ഡ്‌സ്ലാമുകള്‍ നേടിയിട്ടുള്ള താരം ഇക്കാര്യം അറിയിച്ചത്
ബല്‍ഗ്രേഡ്: കൊവിഡ് കാല യുഎസ് ഓപ്പണ്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ട്വിറ്ററിലൂടെയാണ് 17 ഗ്രാന്‍സ്ലാമുകള്‍ നേടിയിട്ടുള്ള സെര്‍ബിയന്‍ താരം ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റാണ് യുഎസ് ഓപ്പണ്‍.
ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 31 മുതല്‍ അടച്ചിട്ട കോര്‍ട്ടിലാണ് യുഎസ് ഓപ്പണ്‍ നടക്കുക. ജോക്കോവിച്ച് ഇറങ്ങുന്നത് മുന്‍നിര താരങ്ങളുടെ പിന്‍മാറ്റത്തിനിടെ യുഎസ് ഓപ്പണിന് കരുത്തുപകരും. നാല് തവണ ചാമ്പ്യനായ റാഫേല്‍ നദാല്‍, വനിത ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി എന്നിവരടക്കമുള്ള താരങ്ങള്‍ നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറിയിരുന്നു.
കൊവിഡ് മുക്തനായാണ് നൊവാക് ജോക്കോവിച്ച് ടെന്നീസ് കളത്തിലേക്ക് മടങ്ങിയെത്തുന്നത്. ജൂണില്‍ ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്‍റ് നടത്തി വലിയ വിമര്‍ശനം നേരിട്ടിരുന്നു ജോക്കോ. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നിരവധി താരങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതോടെയാണിത്. ജോക്കോവിച്ചിനെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കൊവിഡില്‍ സമ്മര്‍ദത്തിലായി യുഎസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യൻ നദാലും പിൻമാറി
കൊവിഡുകാല യുഎസ് ഓപ്പണ്‍: സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് നിക്ക് കിര്‍ഗിയോസും പിന്മാറി