10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കരിയറിലെ അഞ്ചാം സ്വർണം അണിയുകയായിരുന്നു ഷെല്ലി. വനിതാ 100 മീറ്ററിലെ മെഡലുകൾ ജമൈക്ക തൂത്തുവാരി.
ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ(World Athletics Championships 2022) വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ(Shelly-Ann Fraser-Pryce). 100 മീറ്ററിൽ മീറ്റ് റെക്കോർഡ് തിരുത്തി 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെല്ലി സ്വർണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്‍ലറ്റിക് സ്വർണമാണ് ഇത്. മെഡലുകൾ തൂത്തുവാരി വനിതാ 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിർത്തി.
10.73 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെറീക്ക ജാക്സൺ വെള്ളിയും 10.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജമൈക്കയുടെ തന്നെ എലൈൻ തോംപ്സൺ വെങ്കലവും സ്വന്തമാക്കി. ബ്രിട്ടന്‍റെ ദിന ആഷർ സ്മിത്ത് ദേശീയ റെക്കോർഡ് മറികടന്നെങ്കിലും പോഡിയത്തിലെത്താനായില്ല.
നേരത്തെ പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും സ്വന്തം കാണികള്‍ക്ക് മുന്നില്‍ അമേരിക്ക തൂത്തുവാരിയിരുന്നു. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രഡ് കെര്‍ലിക്കാണ് സ്വര്‍ണം. 9.88 (.874) സെക്കന്‍ഡുമായി മാര്‍വിന്‍ ബ്രേസി വെള്ളിയും 9.88 (.876) സെക്കന്‍ഡുമായി ട്രെയ്‍വോണ്‍ ബ്രോമെല്‍ വെങ്കലവും സ്വന്തമാക്കി. അമേരിക്കന്‍ ത്രിമൂര്‍ത്തികള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മറ്റാര്‍ക്കുമായില്ല.
