റിയാദ് സീസൺ മുന്നോട്ട് വെക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി `നൈറ്റ് ഓഫ് ലൈഫ്' എന്ന പേരിൽ നടത്തിയ സമൂഹ വിവാഹ ചടങ്ങിൽ 600 യുവതി, യുവാക്കളുടെ വിവാഹമാണ് നടന്നത്.
റിയാദ് : റിയാദ് സീസണിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കവുമായി 300 ദമ്പതികളുടെ സമൂഹ വിവാഹം. റിയാദ് സീസണിന്റെ പ്രധാന വേദിയായ ബൊളീവാഡ് സിറ്റിയിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് റിയാദ് സീസൺ നടന്നുവരുന്നത്. ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷനാണ് ഇത്തവണത്തേത്. `നൈറ്റ് ഓഫ് ലൈഫ്' എന്ന പേരിൽ നടത്തിയ സമൂഹ വിവാഹ ചടങ്ങിൽ 600 യുവതി, യുവാക്കളുടെ വിവാഹമാണ് നടത്തിയത്.
റിയാദ് സീസൺ മുന്നോട്ട് വെക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി അറിയിച്ചു. വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത വധു-വരന്മാർക്ക് വീടും കാറും സമ്മാനമായി നൽകും. റമദാൻ മാസത്തിലായിരിക്കും ഇവ കൈമാറുന്നതെന്നും അധികൃതർ അറിയിച്ചു. നവദമ്പതികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവും നൽകുന്നതായിരിക്കും.
read more: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ച് സൗദി അറേബ്യ
ആഘോഷങ്ങളുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച അബു ബക്കർ സലേം തിയറ്ററിൽ വെച്ചാണ് പുരുഷന്മാരുടെ വിവാഹ ചടങ്ങുകൾ നടന്നത്. സ്ത്രീകളുടെ ചടങ്ങുകൾ മുഹമ്മദ് അബ്ദു അരീനയിൽ വെച്ച് ബുധനാഴ്ചയാണ് സംഘടിപ്പിച്ചത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വിശിഷ്ട അതിഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അത്താഴ വിരുന്നും സംഗീത പരിപാടികളും നടന്നു. മെഗാ ചാരിറ്റി പരിപാടിയിൽ ദമ്പതികൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികളും പങ്കെടുത്തു. ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഹാൾ ഡെക്കറേഷനുകൾ, വധുവിന്റെയും വരന്റെയും വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഗ്രൂമിംഗ്, വിവാഹപൂർവ പരിശോധനകൾ, കുടുംബ കൗൺസിലിംഗ് സെഷനുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഒരുക്കിയത് ഈ കമ്പനികളായിരുന്നു.
