സ്വകാര്യ മേഖലയില്‍ ജോലി ചെയ്‍തിരുന്ന യുവാവിനും ഭാര്യയ്‍ക്കും കൊവിഡ് പ്രതിസന്ധിക്കാലത്ത് ജോലി നഷ്ടമായതോടെ  ജീവിതം വഴിമുട്ടുകയായിരുന്നു. വാടക കൊടുക്കാനില്ലാതെ കിടപ്പാടം പോലും നഷ്ടമായതോടെയാണ് ശുവൈഖ് ബീച്ചില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയത്. 

കുവൈത്ത് സിറ്റി: ജോലി നഷ്ടമായതോടെ കിടപ്പാടം ഉപേക്ഷിക്കേണ്ടി വന്ന് ബീച്ചില്‍ അന്തിയുറങ്ങിയിരുന്ന പ്രവാസി കുടുംബത്തെ കുവൈത്തില്‍ നിന്ന് അധികൃതര്‍ നാടുകടത്തി. ജോര്‍ദാന്‍ പൗരനായ യുവാവും ഭാര്യയും ഏഴും അഞ്ചും മൂന്നു വയസുള്ള കുടികളും ഒരു വയസില്‍ താഴെ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമടങ്ങിയ കുടുംബത്തെയാണ് അധികൃതര്‍ നാട്ടിലേക്ക് അയച്ചത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്‍തിരുന്ന യുവാവിനും ഭാര്യയ്‍ക്കും കൊവിഡ് പ്രതിസന്ധിക്കാലത്ത് ജോലി നഷ്ടമായതോടെ ജീവിതം വഴിമുട്ടുകയായിരുന്നു. വാടക കൊടുക്കാനില്ലാതെ കിടപ്പാടം പോലും നഷ്ടമായതോടെയാണ് ശുവൈഖ് ബീച്ചില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയത്. പബ്ലിക് ടോയിലറ്റുകളായിരുന്നു പ്രാഥമിക ആവശ്യങ്ങള്‍ക്ക് കുടുംബം ഉപയോഗിച്ചിരുന്നതുംം

അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് ജോലി നഷ്ടമായതോടെ വാടക കൊടുക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ആദ്യ കാലത്ത് കാറിനുള്ളിലായിരുന്നു ഉറക്കം. എന്നാല്‍ പിന്നീട് കാര്‍ തകരാറിലായി വഴിയിലാതോടെ ഉറക്കം ബീച്ചിലായി. കുടുംബത്തിന്റെ അവസ്ഥ കണ്ട് മനസലിഞ്ഞ പലരും അവര്‍ക്ക് ഭക്ഷണവും വെള്ളുമൊക്കെ വാങ്ങി നല്‍കിയിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ബീച്ചില്‍ താമസിക്കുന്നുവെന്നുള്ള പരാതി ലഭിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അന്വേഷിച്ചെത്തിയത്. രാത്രി ഇവര്‍ ഉറങ്ങിക്കിടന്ന സമയത്താണ് ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുടുംബത്തിലെ എല്ലാവര്‍ക്കും രാജ്യത്ത് നിയമാനുസൃതമായ താമസ രേഖകളുണ്ടായിരുന്നു. യുവാവിന്റെയോ ഭാര്യയുടെയോ പേരില്‍ കേസുകളുമുണ്ടായിരുന്നില്ല.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ കുടുംബത്തിന് ഒരു ജീവിത മാര്‍ഗവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് രാജ്യത്തെ താമസ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുടുംബത്തെ നാടുകടത്താന്‍ തീരുമാനിച്ചത്. വരുമാന മാര്‍ഗമില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കാന്‍ കുവൈത്തിലെ നിയമപ്രകാരം അധികൃതര്‍ക്ക് അനുമതിയുണ്ട്.

Read also: സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തത് 14,653 പേര്‍; സ്‍പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തും

വ്യാപക പരിശോധന തുടരുന്നു; നിരവധി പ്രവാസികള്‍ അറസ്റ്റിലായി
കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന തുടരുന്നു. കഴി‌ഞ്ഞ ദിവസം 13 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (Residency Affairs Department) അറസ്റ്റ് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

പിടിയിലായവരില്‍ വിവിധ രാജ്യക്കാരായ പ്രവാസികളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ നിയമ ലംഘകരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിലെ വിവിധ വകുപ്പുകള്‍ രാജ്യത്തുടനീളം വ്യാപക പരിശോധന നടത്തിവരികയാണ്. ആയിരക്കണക്കിന് പ്രവാസികളെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും ചെയ്‍തു.

കൊവിഡ് പ്രതിസന്ധിക്കാലത്ത് അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ സൗകര്യം അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് ആ സമയത്ത് പരിശോധനകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് പ്രതിസന്ധിക്ക് അയവ് വരികയും വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തതോടെ വ്യാപക പരിശോധനകള്‍ ആരംഭിച്ചു. നിലവില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടന്നുവരുന്നുണ്ട്.