ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിനായി കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ഭര്‍‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി. ശഅ്ബാന സാലിം യഹ്‍യ സഈദ് എന്ന യെമന്‍ സ്വദേശിനിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പ്രതിയുടെ ഭര്‍ത്താവായ സൗദി പൗരന്‍ സാലിം ബിന്‍ അബ്‍ദുല്ല ഈസയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിനായി കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതികളും ശിക്ഷ ശരിവെച്ച ശേഷം കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി വധശിക്ഷ നടപ്പാക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.

Read also: നാട്ടില്‍ നിന്നെത്തിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ വെച്ച് മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
​​​​​​​ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി കോന്തേടന്‍ അലി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഐസിഎഫ് ഉംസലാല്‍ സെക്ടര്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

ഉംസലാലില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന അലി ഓടിച്ചിരുന്ന വാഹനം സൈലിയ അല്‍ മാജിദ് റോഡില്‍ വെച്ച് മറിയുകയായിരുന്നു. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു.