ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സ്വദേശി യുവാവാണ് മരിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ബാഹയില്‍ ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സ്വദേശി യുവാവാണ് മരിച്ചത്. അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Read More -  സൗദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു

അതേസമയം സൗദിയില്‍ ബസ്‍ അപകടത്തില്‍പെട്ട് നാല് പേരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Read also:  ഒമാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അല്‍ബാഹയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബനീദബ്യാന്‍ ദിശയില്‍ അല്‍ബാഹ റിങ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം. മൂന്നു യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കാണേറ്റത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി അറിയിച്ചു.