കഴിഞ്ഞ 11 മാസങ്ങളില്‍  636 വിവാഹ മോചന കേസുകളാണ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ 11 മാസങ്ങളില്‍ 636 വിവാഹ മോചന കേസുകളാണ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 399 കേസുകള്‍ സ്വദേശികളുടേതും 237 എണ്ണം വിദേശികളുടേതുമാണ്.

ഈ കാലയളവില്‍ വിവാഹം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ദമ്പതികള്‍ തമ്മിലെ വിയോജിപ്പുകള്‍, പൊരുത്തക്കേടുകള്‍ എന്നിവയും മറ്റ് സാമൂഹിക കാരണങ്ങളും വിവാഹ മോചനത്തിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More - കുവൈത്തില്‍ ഒരു ദിവസം അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍

അതേസമയം കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു. വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More - കുവൈത്തിലെ പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 നിയമലംഘനങ്ങള്‍

കുവൈത്തി വനിതകളെ വിവാഹം ചെയ്‍ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത ബിദൂനികള്‍ എന്നറിയപ്പെടുന്ന വിഭാഗക്കാരാണ്. സ്വദേശി വനിതകളെ വിവാഹം ചെയ്ത പ്രവാസികളില്‍ ഏതെണ്ടാല്ലാവരും അറബ് വംശജരാണ്. ഇതോടൊപ്പം ഈ വര്‍ഷത്തെ ആദ്യ 11 മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിദേശികളായ സ്‍ത്രീകളെ വിവാഹം ചെയ്ത കുവൈത്ത് സ്വദേശികളായ പുരുഷന്മാരുടെ എണ്ണം 774 ആണ്. ആകെ 8,594 വിവാഹങ്ങളാണ് കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. ഇവരില്‍ 7332 വിവാഹങ്ങളും സ്വദേശികളായ സ്‍ത്രീ - പുരുഷന്മാര്‍ തമ്മിലാണ്. ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളില്‍ 85.5 ശതമാനവും സ്വദേശികള്‍ തമ്മിലാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.