മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.

ദില്ലി: വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ദില്ലി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു.

സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് കോടതി

സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ അറിയിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്‌രിവാൾ പ്രതികരിച്ചു.