കുവൈത്തിലെ അൽ-അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകൾ ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാരെ കസ്റ്റംസ് അധികൃതർ പിടികൂടി. പതിവ് പരിശോധനയ്ക്കിടെ രേഖകളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജ രേഖകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.  

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകളും കാർനെറ്റുകളും ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാർ പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഈ നിർണ്ണായക വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. അതിർത്തിയിലെ പതിവ് പരിശോധനാ നടപടികൾക്കിടയിൽ യാത്രക്കാർ സമർപ്പിച്ച ട്രാൻസിറ്റ് രേഖകളിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് തോന്നിയ ശക്തമായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ, ഈ അന്താരാഷ്ട്ര കസ്റ്റംസ് ട്രാൻസിറ്റ് പേപ്പറുകൾ അംഗീകൃത അന്താരാഷ്ട്ര ഗ്യാരന്റി ശൃംഖലയിലുള്ള സ്ഥാപനങ്ങളല്ല നൽകിയതെന്നും ഇവ പൂർണ്ണമായും വ്യാജമായി നിർമ്മിച്ചതാണെന്നും കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

ഫെഡറേഷൻ ഇന്‍റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ, അലയൻസ് ഇന്‍റർനാഷണൽ ഡി ടൂറിസം എന്നിവയുടെ ഗ്യാരന്‍റിയോ അംഗീകാരമോ ഇല്ലാത്ത ഇത്തരം വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകൾ വിപണിയിൽ പ്രചരിക്കുന്നുണ്ടെന്ന് കുവൈത്ത് ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ക്ലബ്ബ് നേരത്തെ തന്നെ കസ്റ്റംസ് വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര താൽക്കാലിക പ്രവേശന സംവിധാനത്തിന് കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾ നൽകാത്ത ഇത്തരം ഒരു രേഖയും അതിർത്തികളിൽ സ്വീകരിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുള്ളതാണ്. പിടിക്കപ്പെട്ട അഞ്ച് വ്യക്തികൾക്കെതിരെയും ഉടനടി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.