കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരെന്ന വ്യാജേന ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തിവന്ന നാലംഗ സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിലകൂടിയ സാധനങ്ങൾ കണ്ടുകെട്ടുന്ന രീതിയിലായിരുന്നു ഇവരുടെ മോഷണം.
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരെന്ന വ്യാജേന വൻ കവർച്ച നടത്തിവന്ന നാലംഗ തട്ടിപ്പ് സംഘത്തെ പിടികൂടി. സാൽമിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്. സിനിമകളെ വെല്ലുന്ന രീതിയിൽ ഔദ്യോഗിക പരിശോധനയെന്ന വ്യാജേനയാണ് ഇവർ വിവിധയിടങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നത്.
യഥാർത്ഥ സർക്കാർ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രധാരണവും പെരുമാറ്റവുമായിട്ടാണ് പ്രതികൾ കടകളിൽ എത്തിയിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മിന്നൽ പരിശോധന നടത്തുകയാണെന്ന് പറഞ്ഞാണ് സംഘം കടകളിൽ എത്തുന്നത്. ലൈസൻസിലും വിൽപനയ്ക്ക് വെച്ചിരിക്കുന്ന സാധനങ്ങളിലും നിയമലംഘനങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഇവരുടെ ഔദ്യോഗിക പദവി വ്യാജമാണെന്ന് തിരിച്ചറിയാതെ, കടയുടമകളും ജീവനക്കാരും പരിശോധനയോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്തിരുന്നു. ഈ അവസരം മുതലാക്കിയാണ് സംഘം ആസൂത്രിതമായി മോഷണം നടത്തിയിരുന്നത്.
കടകൾക്കുള്ളിൽ പ്രവേശിക്കുന്ന പ്രതികൾ നിയമലംഘനങ്ങളുടെ പേരിൽ 'സാധനങ്ങൾ കണ്ടുകെട്ടുന്നു' എന്ന വ്യാജേന വിലകൂടിയതും വിപണിയിൽ വേഗത്തിൽ വിറ്റഴിയുന്നതുമായ സിഗരറ്റുകൾ, മറ്റ് പുകയില ഉൽപ്പന്നങ്ങൾ, ഇ--സിഗരറ്റുകൾ എന്നിവ വലിയ തോതിൽ ശേഖരിക്കുകയായിരുന്നു പതിവ്. തുടർന്ന് ഈ സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ കയറ്റി സ്ഥലം വിടും. ഉദ്യോഗസ്ഥർ പോയതിന് ശേഷം മാത്രമാണ് തങ്ങൾ വലിയൊരു തട്ടിപ്പിനിരയായ വിവരം കടയുടമകൾ തിരിച്ചറിഞ്ഞിരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാനമായ രീതിയിലുള്ള നിരവധി പരാതികൾ ഒന്നിനുപുറകെ ഒന്നായി ഉയർന്നുവന്നതോടെയാണ് ഈ വൻ തട്ടിപ്പ് പുറത്തറിയുന്നത്. ഒരേ രീതിയിലുള്ള മോഷണ വിവരങ്ങൾ ലഭിച്ചതോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഒന്നിച്ച് വലയിലാക്കിയത്. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.


