കുവൈത്തിലെ ജാബർ അൽ അഹ്മദ് പ്രദേശത്തെ ടെലികോം ടവറുകളിൽ നിന്ന് ഡീസൽ മോഷണം. നാല് ഇന്ത്യക്കാർ അറസ്റ്റിൽ. അറ്റകുറ്റപ്പണി കരാറുള്ള കമ്പനിയിലെ ജീവനക്കാരായ ഇവർ, കഴിഞ്ഞ രണ്ട് വർഷമായി ഈ മോഷണം നടത്തിവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ അഹ്മദ് പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച കേസിൽ നാല് ഇന്ത്യൻ പ്രവാസികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിനും ടെലികോം ടവറുകളിലെ നിരീക്ഷണം ശക്തമാക്കിയതിനും പിന്നാലെയാണ് ഇവർ പിടിയിലായത്.

ടെലികമ്മ്യൂണിക്കേഷൻ ടവറുകളുടെ അറ്റകുറ്റപ്പണികൾക്കായി കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ നാലുപേരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജോലിയുടെ സാഹചര്യം മുതലെടുത്ത് ടവറുകൾക്കായി അനുവദിച്ചിരുന്ന അളവിനേക്കാൾ കൂടുതൽ ഡീസൽ കൈവശപ്പെടുത്തി മോഷണം നടത്തിയെന്നാണ് ആരോപണം. അധികമായി ലഭിച്ച ഡീസലിന്റെ ഒരു ഭാഗം മറ്റു ടവറുകളിലെ കുറവ് നികത്താൻ ഉപയോഗിക്കുകയും ബാക്കി ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ, കഴിഞ്ഞ രണ്ട് വർഷമായി വിവിധ സ്ഥലങ്ങളിൽ സമാനമായ മോഷണവും നശീകരണ പ്രവർത്തനങ്ങളും നടത്തിയതായി പ്രതികൾ സമ്മതിച്ചതായും അധികൃതർ അറിയിച്ചു. മറ്റു ഗവർണറേറ്റുകളിൽ റിപ്പോർട്ട് ചെയ്ത സമാന സംഭവങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്. തുടർ നിയമനടപടികൾക്കായി നാലുപേരെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രാജ്യത്തെ സുപ്രധാന സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും സംരക്ഷിക്കുന്നതിനായി മോഷണത്തിനും പൊതുസ്വത്ത് നശിപ്പിക്കുന്നതിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.