പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്ന് ആറ് കോടി തട്ടിയെടുത്തു; പ്രതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
അജ്മാന്‍: പ്രമുഖ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 32 ലക്ഷം ദിര്‍ഹം (ആറ് കോടിയിലധികം രൂപ) തട്ടിയെടുത്ത സംഘത്തെ 24 മണിക്കൂറിനകം പിടികൂടി അജ്മാന്‍ പൊലീസ്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
കവര്‍ച്ചയെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചെന്നും ഫുജൈറ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അതിവേഗം പിടികൂടുകയായിരുന്നെന്നും അജ്മാന്‍ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ലഫ്റ്റനൻറ് കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു. മൂന്ന് അറബ് സ്വദേശികള്‍, ഒരു ഏഷ്യക്കാരന്‍, ഒരു ഗള്‍ഫ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിയെടുത്ത മുഴുവന്‍ തുകയും പൊലീസ് കണ്ടെടുത്തു. ഇത്രയും വലിയ തുക നിയമാനുസൃതമല്ലാത്ത സാധാരണ വാഹനത്തിലാണ് പണമിടപാട് സ്ഥാപനം സൂക്ഷിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.