ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു.
മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അസൗമിയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ എത്തുന്ന ശൈത്യകാലം ഇക്കുറി പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുംചൂടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാണ് ശൈത്യകാലം. ഉച്ചവിശ്രമ നിയമം ഉണ്ടെങ്കിലും പല ദിവസങ്ങളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഹ്യുമിഡിറ്റി വലിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
Read More - പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ക്ലൗഡ് സീഡിങ് ഒരു മാസം നീണ്ടു നിൽക്കും
ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതൽ ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ ഇരുത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. വിശദമായ ഡാറ്റാ ശേഖരണം നടത്തും.
അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. യുഎഇ-യിലെ ചൂടും നന്നേ കുറയും. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി ചേർന്നാണ് ക്ലൗഡ് സീഡിംഗ്.
