ഹജ്ജ് കഴിഞ്ഞെത്തുന്നവര്‍ കൊവിഡിനെതിരായ സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീടു വിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. 

അബുദാബി: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഹജ്ജ് പൂര്‍ത്തിയാക്കി രാജ്യത്ത് എത്തുന്നവര്‍ കൊവിഡിനെതിരായ സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീടു വിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. തിരികെയെത്തുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ പി.സി.ആര്‍ പരിശോധ നടത്തണം. രോഗ ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും അവ പ്രകടമായ ശേഷം നാലാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

Read also: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ സമ്മേളിച്ചത് പത്ത് ലക്ഷം തീർഥാടകർ

പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പുറമെ ഓരോ എമിറേറ്റുകള്‍ക്കും സ്വന്തം നിലയില്‍ പ്രത്യക നിര്‍ദേശങ്ങള്‍ നല്‍കാമെന്നും യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ യുഎഇയില്‍ നിന്നുള്ള ഹജ്ജ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ വഴി സംവിധാനമൊരുക്കിയിരുന്നു. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആപ്ലിക്കേഷനിലൂടെ നല്‍കിയായിരുന്നു ഹജ്ജ് പെര്‍മിറ്റ് എടുക്കേണ്ടിയിരുന്നത്. 

Read also: ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി