സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, റിയാദ്, മദീന തുടങ്ങിയ പ്രധാന മേഖലകളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച (മാർച്ച് 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു.
മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അൽ കാമിൽ, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. എന്നാൽ ജിദ്ദ, റാബിഗ് എന്നിവിടങ്ങളിൽ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമായേക്കാം. വാദി അൽ ദവാസിർ, അൽ സുലൈൽ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും അൽ ഖർജ്, ദവാദ്മി, മജ്മഅ തുടങ്ങിയ ഇടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ മദീന, അസീർ, ജിസാൻ, അൽ ബാഹ, തബൂക്ക്, ഹാഇൽ, അൽ ഖസീം, കിഴക്കൻ പ്രവിശ്യ തുടങ്ങിയ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കനത്ത കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശക്തമായ കാറ്റും പൊടിപടലങ്ങളും കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ യാത്രകൾ ഒഴിവാക്കുകയും അതീവ ശ്രദ്ധ പുലർത്തുകയും വേണം. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളിൽ നിന്നും വിട്ടുനിൽക്കാനും, മഴവെള്ളം കെട്ടിക്കിടക്കുന്ന അരുവികളിലോ താഴ്‌വരകളിലോ യാതൊരു കാരണവശാലും നീന്താൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകി. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.


