ഉള്‍പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു.

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മഴ തുടരുകയാണ്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ അതിരാവിലെ തന്നെ മഴ തുടങ്ങിയിരുന്നു. ഉച്ചയോടെ മറ്റ് ഗവര്‍ണറേറ്റുകളിലും മഴ ശക്തി പ്രാപിച്ചു. സലാലയുടെ നഗരപ്രദേശങ്ങളിൽ രാവിലെയാണ്​ മഴ ആരംഭിച്ചത്​. സദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. 

Read Also - യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

അതേസമയം വ്യാഴാഴ്ച കനത്ത മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 20-80 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിന, മസ്കറ്റ്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച രാത്രി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുസന്ദം, അല്‍ വുസ്ത, സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വിവിധ തീവ്രതകളില്‍ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. മണിക്കൂറില്‍ 28 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്