ആ കാരണം അയാൾക്കേ അറിയൂ! കഴുത്തിൽ ആഴത്തിലേറ്റ മുറിവ് മരണ കാരണം, 19കാരിയായ ഭാര്യയെ കൊന്ന പ്രതി കുറ്റം സമ്മതിച്ചു
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും 20 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
![husband admitted killing 19 year old wife by stabbing in neck husband admitted killing 19 year old wife by stabbing in neck](https://static-ai.asianetnews.com/images/01hpbdbs94keqrw3wd707hejzt/husband-admitted-killing-19-year-old-wife-by-stabbing-in-neck_363x203xt.jpg)
ലണ്ടന്‍: പത്തൊമ്പതുകാരിയായ ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യുകെ ക്രോയ്‌ഡോണിലെ വീട്ടില്‍ വെച്ചാണ് ഇന്ത്യക്കാരിയായ 19കാരി മെഹക് ശര്‍മ്മയെ ഭര്‍ത്താവായ പ്രതി സാഹില്‍ ശര്‍മ്മ (24) കൊലപ്പെടുത്തിയത്.
കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റ സമ്മതം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകുന്നേരം 4.15ന് ശേഷം സാഹില്‍ ശര്‍മ്മ എമര്‍ജന്‍സി നമ്പറില്‍ പൊലീസിനെ വിളിച്ച് ആഷ് ട്രീ വേയിലെ വീട്ടില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചലനമറ്റ നിലയില്‍ കിടക്കുന്ന മെഹക് ശര്‍മ്മയെയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും 20 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read Also - വൻ ഓഫര്‍, ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോകാം! പാഴാക്കല്ലേ ഈ അവസരം
ഒക്‌ടോബര്‍ 31ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. ഏപ്രില്‍ 26ന് സാഹില്‍ ശര്‍മ്മക്കുള്ള ശിക്ഷ വിധിക്കും. എന്നാല്‍ പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
സാഹില്‍ ശര്‍മയുടെ കൃത്യം ഒരു കുടുംബത്തെ തന്നെയാണ് തകര്‍ത്തതെന്ന് മെട്രോപോളിറ്റന്‍ പോലീസിലെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമാന്‍ഡ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലോറ സെമ്പിള്‍ പറഞ്ഞു. സ്‌നേഹമുള്ള ഒരു മകളെയാണ് അവളുടെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്തത്. ഭാര്യയെ കൊലപ്പെടുത്താനുണ്ടായ കാരണം അയാള്‍ക്ക് മാത്രമേ അറിയൂ. മെഹക് ശര്‍മയെ തിരികെ കൊണ്ടുവരാന്‍ ഒന്നിനും സാധിക്കില്ലെങ്കിലും നീതി ഉറപ്പാക്കി അവളുടെ പ്രിയപ്പെട്ടവര്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ ആശ്വാസം പകരാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...