പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ എന്നിവ ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ആര്‍ഒപി അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.

പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ എന്നിവ ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ആര്‍ഒപി അറിയിച്ചു. 18ന് രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ വോട്ടിങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്. എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് സിവില്‍ സ്‌റ്റേറ്റസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിക്കും. 

Read More -  ഒമാനിലേക്ക് സര്‍വീസ് ആരംഭിച്ച് വിസ്താര എയര്‍ലൈന്‍സ്

അതേസമയം ഒമാനില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്‍ക്കുകയാണ്. ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുകളയുകയും മറ്റ് ചില ഫീസുകള്‍ സംയോജിപ്പിക്കുകയും ചെയ്‍തിട്ടുണ്ടെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023ന്റെ ആദ്യ പാദത്തില്‍ പുതുക്കിയ ഫീസ് ഘടന രാജ്യത്ത് പ്രാബല്യത്തില്‍ വരും.

ഒമാനില്‍ നടപ്പാക്കുന്ന 'ഗവണ്‍മെന്റ് സര്‍വീസസ് പ്രൈസിങ് ഗൈഡിന്റെ' രണ്ടാം ഘട്ടമാണ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, വാണിജ്യ - വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകള്‍ വരുന്നത്.

Read More - മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ 16 സര്‍ഫീസ് ഫീസുകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. വാണിജ്യ - വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും ഇതോടൊപ്പം മാറ്റം വരും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ളവയുടെയും ഫീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുനിസിപ്പാലിറ്റി മേഖലയിലെ 109 ഫീസുകളാണ് കുറച്ചത്.