യാസർ ബിലാൽ മുഹമ്മദ് എന്ന പാകിസ്ഥാൻ പൗരന് റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് 650 കുവൈത്ത് ദിനാർ നൽകിയ മറ്റൊരു പാകിസ്ഥാനി റെസിഡൻസി ലഭിക്കാത്തതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് കേസെടുത്തത്.

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി റെസിഡൻസി പെർമിറ്റുകൾ നൽകുന്ന വൻ സംഘം കുവൈത്തിൽ പിടിയില്‍. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബായുടെ നിർദ്ദേശപ്രകാരം മനുഷ്യക്കടത്തും നിയമവിരുദ്ധമായ താമസ രീതികളും ചെറുക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീവ്രമായ പ്രചാരണത്തിന്‍റെ ഭാഗമായാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഈ സംഘത്തെ കണ്ടെത്തി പിടികൂടിയത്.

യാസർ ബിലാൽ മുഹമ്മദ് എന്ന പാകിസ്ഥാൻ പൗരന് റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് 650 കുവൈത്ത് ദിനാർ നൽകിയ മറ്റൊരു പാകിസ്ഥാനി റെസിഡൻസി ലഭിക്കാത്തതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് കേസെടുത്തത്. അന്വേഷണത്തില്‍ റെസിഡൻസി പ്രോസസ്സിംഗിനായി പണം സ്വീകരിച്ചതായി ഇയാൾ സമ്മതിച്ചു. കൂടുതൽ അന്വേഷണങ്ങളിൽ 162 തൊഴിലാളികളുള്ള 11 വ്യാജ കമ്പനികളിൽ അദ്ദേഹം പങ്കാളിയാണെന്ന് കണ്ടെത്തി. ഈ കമ്പനികളിൽ രജിസ്റ്റർ ചെയ്ത നിരവധി തൊഴിലാളികളെ ചോദ്യം ചെയ്തപ്പോൾ, റെസിഡൻസി പെർമിറ്റുകൾക്കായി 500 മുതൽ 900 ദിനാർ വരെ നൽകിയതായി അവർ സമ്മതിച്ചു.

കൂടാതെ, ചില വ്യക്തികൾ അവരുടെ വർക്ക് പെർമിറ്റുകളിൽ കൂടിയ ശമ്പള വിവരങ്ങൾ ചേർക്കുന്നതിനായി 60 മുതൽ 70 ദിനാർ വരെ അധികമായി നൽകിയതായി സമ്മതിച്ചു. കേസിൽ ആകെ 12 പ്രതികളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.