കുവൈത്തിലെ വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ സൽമിയയിൽ നിന്ന് ആയിരക്കണക്കിന് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിയമവിരുദ്ധമായി പ്രവർത്തിച്ച ഗാരേജുകൾ പൂട്ടിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ വിപണികളിലെ നിയമലംഘനങ്ങൾ തടയുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. സൽമിയയിലെ രണ്ട് കടകളിൽ നിന്ന് ആയിരക്കണക്കിന് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും, അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗാരേജുകൾ പൂട്ടിക്കുകയും ചെയ്തു. കൂടാതെ, കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സൂക്ഷിച്ച വൻ ഗോഡൗണും അന്വേഷണ സംഘം കണ്ടെത്തി.

സൽമിയയിലെ കടകളിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പായ 1,828 ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ആയിരക്കണക്കിന് ദിനാർ വിലമതിക്കുന്ന വസ്ത്രങ്ങൾ, ബാഗുകൾ, മറ്റ് ആക്സസറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക അനുമതിയില്ലാതെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രൂപമാറ്റം വരുത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്ത നിരവധി ഗാരേജുകൾ മന്ത്രാലയം സീൽ ചെയ്തു. കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ച ഗോഡൗണിൽ നിന്നാണ് ഏറ്റവും വലിയ ശേഖരം കണ്ടെത്തിയത്. 700 കാർട്ടൺ ഗ്ലൗസുകൾ, ആയിരത്തോളം കാർട്ടൺ ഹോസുകൾ, മീറ്ററുകൾ, മാസ്കുകൾ, ബ്ലേഡുകൾ, ഗൗസുകൾ എന്നിവയ്ക്ക് പുറമെ തീയതികളിൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. സ്വകാര്യ ക്ലിനിക്കുകളിലേക്കും മറ്റും ഇവ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നു.