മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു. 33 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം, ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് മരണപ്പെട്ടത്.

റിയാദ്: മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ അരിക്കഞ്ചിറയിലെ പരേതരായ കുഞ്ഞുമുഹമ്മദ്–ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷമായി അൽ ഖർജ് മലഫിലെ ബൂഫിയയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അൽ ഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ താമസസ്ഥലത്തെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരണവിവരമറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ മലഫ് യൂനിറ്റ് അംഗമായിരുന്നു പരേതൻ. 

ഭാര്യ: സാബിറ. മക്കൾ: മൂന്ന് പേർ. ഷുക്കൂർ, മുജീബ് (ഇരുവരും അൽ ഖർജിൽ ജോലി ചെയ്യുന്നു) എന്നിവർ സഹോദരങ്ങളും സജീന ഏക സഹോദരിയുമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടക്കുന്നു.