ഹജ്ജ് കർമ്മത്തിനെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം, എറണാകുളം സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കും.

മദീന: ഹജ്ജ് കർമ നിർവഹണത്തിനായി സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ പുണ്യനഗരമായ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മദീന സന്ദർശനത്തിനിടെ മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മദീനയിലെ അൽ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ബേക്കർ, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കൾ. സീനത്ത് ബീവിയാണ് ഭാര്യ.

മദീന സന്ദർശനത്തിനിടെ മരണമടഞ്ഞ രണ്ടാമത്തെ തീർഥാടകനായ പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞിന്‍റെയും, തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കറിന്‍റെയും ഭൗതികശരീരങ്ങൾ മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഅ് മഖ്ബറയിലാണ് ഖബറടക്കുക. മരണാനന്തര കർമ്മങ്ങൾക്കും മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾക്കുമായി മദീന കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്. ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളുമായും സഹകരിച്ച് ആവശ്യമായ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.