ജോലിസ്ഥലത്ത് വെച്ച് ഉറങ്ങുന്നതിന്‍റെ വീഡിയോ സഹപ്രവര്‍ത്തകന്‍ മേലുദ്യോഗസ്ഥന് അയച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് ജോലി നഷ്ടമായി. സഹപ്രവർത്തകൻ ഈ ദൃശ്യങ്ങൾ നേരിട്ട് തങ്ങളുടെ സൂപ്പർവൈസർക്ക് അയച്ചു കൊടുക്കുകയും പിന്നീട് വകുപ്പ് തലവന് കൈമാറുകയും ചെയ്തു.

കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് വെച്ച് ഫോൺ ദുരുപയോഗം ചെയ്‌തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്‌തായി ചൂണ്ടിക്കാട്ടി സഹപ്രവർത്തകനെതിരെ പരാതി നൽകി പ്രവാസി. കുവൈത്തിലാണ് സംഭവം. അൽ ഖാഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഈ സംഭവത്തിന് കാരണക്കാരനായ വ്യക്തിക്കെതിരെ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനും ഇദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.

ജോലി സമയത്ത് താൻ ഉറങ്ങുന്നതിന്‍റെ വീഡിയോയാണ് തെളിവായി സമർപ്പിച്ചത്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, സഹപ്രവര്‍ത്തകന്‍ രഹസ്യമായി തന്‍റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. സഹപ്രവർത്തകൻ ഈ ദൃശ്യങ്ങൾ നേരിട്ട് തങ്ങളുടെ സൂപ്പർവൈസർക്ക് അയച്ചു കൊടുക്കുകയും പിന്നീട് വകുപ്പ് തലവന് കൈമാറുകയും ചെയ്തു. സൂപ്പർവൈസർ ഇതേ വീഡിയോ പരാതിക്കാരന് തിരിച്ചയച്ചു. ജോലിയിൽ അശ്രദ്ധ കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക പിരിച്ചുവിടൽ കത്തും ഇതോടൊപ്പം ഉണ്ടായിരുന്നു. താൻ അശ്രദ്ധ കാണിച്ചിട്ടില്ലെന്ന് പ്രവാസി നിഷേധിച്ചു. ക്ഷീണിച്ചിരിക്കുകയായിരുന്നെന്നും ഒരല്പനേരം ഉറങ്ങിപ്പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. വീഡിയോ ചിത്രീകരിച്ചതും അത് പ്രചരിപ്പിച്ചതും തന്‍റെ വ്യക്തിപരമായും കരിയറിനും ദോഷം വരുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള ശ്രമമാണെന്ന് പ്രവാസി ആരോപിച്ചു.