പോയ കാലത്തിന്റെ നന്മയുടെ കഥ പറഞ്ഞ് ഒമാനില്‍ 'മത്തി' നാടകാവതരണം
സുധിപാനൂർ സഹ സംവിധാനം നിർവ്വഹിച്ചു. 'കരുണ' സൊഹാർ അവതരണവും ആക്‌ടേഴ്‌സ് ലാബ് ഏകോപനവും നിർവ്വഹിച്ച നാടകം സൊഹാറിലെ അൽവാദി ഹോട്ടൽ അങ്കണത്തിലാണ് അരങ്ങേറിയത്.
മസ്‍കത്ത്: പ്രസിദ്ധ നാടക സംവിധായകൻ ജിനോ ജോസഫ് ഒരുക്കിയ 'മത്തി' എന്ന നാടകം ഒമാനിലെ സോഹാറിൽ അരങ്ങേറി. ഇരുപത്തി എട്ടോളം കഥാപാത്രങ്ങൾ നിറഞ്ഞു നിന്ന നാടകത്തിൽ നായക കഥാപാത്രമായ മത്തി റഫീഖിന്റെയും പെങ്ങൾ കുഞ്ഞാമി, കാമുകി ഷീബയുടെയും ഇവരോടൊപ്പം നീങ്ങുന്ന ചങ്ങാതിമാരുടെയും ജീവിതത്തിന്റെ കഥപറയുകയായിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ച ജിനോ ജോസഫ്.
നാട്ടുവഴികളും നാട്ടുനന്മകളും ഗ്രാമീണ വായനശാലകളും ചെറുപ്പക്കാരുടെ കൂട്ടായ്മകൾകൊണ്ട് പച്ചപിടിച്ച പഴയ കേരളത്തിന്റെ നന്മ കൈമോശം വരികയും അന്നുണ്ടായിരുന്ന ചെറുപ്പക്കാർ ജോലിതേടി പോകുകയും ആ വിടവിൽ അന്യസംസ്ഥാനക്കാർ ആ ഇടം കയ്യടക്കുകയും ചെയ്യുമ്പോൾ, പൊള്ളുന്ന മത്സ്യ കച്ചവടക്കാരന്റെ നോവും കിനാവും കണ്ണീരും പ്രണയവും. വിപ്ലവവുമെല്ലാം മാറിമറിഞ്ഞു പോകുമ്പോൾ പ്രേക്ഷകർക്കും പോയകാലത്തെ നന്മയെ തന്റെ ചിന്താമണ്ഡലത്തിലേക്ക് സന്നിവേശിപ്പിക്കാൻ നാടകത്തിന് കഴിയുന്നു. സുധിപാനൂർ സഹ സംവിധാനം നിർവ്വഹിച്ചു. 'കരുണ' സൊഹാർ അവതരണവും ആക്‌ടേഴ്‌സ് ലാബ് ഏകോപനവും നിർവ്വഹിച്ച നാടകം സൊഹാറിലെ അൽവാദി ഹോട്ടൽ അങ്കണത്തിലാണ് അരങ്ങേറിയത്.