മണി എക്സ്ചേഞ്ചുകളിൽ ഇനി പരമാവധി 1,000 ദിനാറിന്റെ ഇടപാടുമാത്രം, നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. ഇതനുസരിച്ച്, ഒരു ഉപഭോക്താവിന് ഒരു ദിവസം പണമായി നൽകാവുന്ന പരമാവധി തുക 3,000 ദിനാറിൽ നിന്ന് 1,000 ദിനാറായി കുറച്ചു.  

കുവൈത്ത് സിറ്റി: കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾ വഴി പണമിടപാട് നടത്തുന്നവർക്കായി പുതിയ നിയന്ത്രണം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. ഒരു ഉപഭോക്താവിൽ നിന്ന് ഒരു ദിവസം സ്വീകരിക്കാവുന്ന പരമാവധി ക്യാഷ് പരിധി 3,000 ദിനാറിൽ നിന്ന് 1,000 ദിനാറായി കുറച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. വിദേശത്തേക്ക് പണമയക്കുന്നതിനും കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഈ പുതിയ പരിധി ബാധകമാണ്. ഒരാൾക്ക് ഒരു ദിവസം പരമാവധി 1,000 ദിനാർ മാത്രമേ പണമായി (നോട്ടുകളായി) എക്സ്ചേഞ്ചിൽ നൽകാൻ കഴിയൂ.

1,000 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാൻസ്ഫർ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ സെൻട്രൽ ബാങ്ക് അംഗീകരിച്ച മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കണം. പണമയക്കുന്ന ആകെ തുകയ്ക്ക് സെൻട്രൽ ബാങ്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. പണമായി കൈമാറുന്നതിന് മാത്രമാണ് നിയന്ത്രണം.

സാമ്പത്തിക ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കാനാണ് സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്. ക്യാഷ് ഇടപാടുകൾ കുറച്ച് ബാങ്കിംഗ് ചാനലുകൾ വഴി പണം കൈമാറുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയാനും നിയമവിരുദ്ധ പണമിടപാടുകൾ നിരീക്ഷിക്കാനും എളുപ്പമാകും.