യുഎഇയിലും ഖത്തറിലും ഉച്ചവിശ്രമം അവസാനിച്ചു
ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്.
അബുദാബി/ദോഹ: യുഎഇയിലും ഖത്തറിലും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം അവസാനിച്ചു. ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമം സെപ്തംബര്‍ 15നാണ് അവസാനിച്ചത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയായിരുന്നു വിശ്രമ സമയം.
ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ വിവിധ കമ്പനികള്‍ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 55,192 പരിശോധനകള്‍ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹമായിരുന്നു പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.
മധ്യാഹ്ന വിശ്രമം നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍
ഗൾഫ് രാജ്യങ്ങൾ എണ്ണയിതര വരുമാനം കണ്ടെത്തണമെന്ന് മൂഡീസ്
ദുബൈ: ഗൾഫ് രാജ്യങ്ങൾ കൂടുതൽ എണ്ണയിതര വരുമാന മേഖലകൾ കണ്ടെത്തണമെന്ന് പ്രമുഖ അന്താരാഷ്‍ട്ര റേറ്റിങ് സ്ഥാപനമായ മൂഡീസ്. രണ്ട് വര്‍ഷത്തിനകം എണ്ണ വില ബാരലിന് 50 മുതൽ 70 ഡോളര്‍ വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത രണ്ട് വര്‍ഷങ്ങൾ കൊണ്ട് ഗൾഫ് രാജ്യങ്ങൾ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി
2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനം ഈ വര്‍ഷം എത്തുമെന്നാണ് മൂഡീസിന്റെ കണക്ക് കൂട്ടല്‍. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് വഴിയൊരുക്കും. അടുത്ത മൂന്നു വര്‍ഷം യുഎഇയും സൗദി അറേബ്യയും ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിഡിപിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ.
പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ
യുഎഇ, സൗദി,ഖത്തര്‍, ഒമാൻ എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ 2024ൽ എണ്ണവില അമ്പത് ഡോളര്‍ വരെ താഴാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഗൾഫ് രാജ്യങ്ങൾ മറ്റ് വരുമാനമേഖലകൾ കണ്ടെത്തണമെന്ന് മൂഡീസ് ശുപാര്‍ശ ചെയ്യുന്നത്.