നാലു ദിവസം നീണ്ടുനിന്ന തെരച്ചില്‍; മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തിയ നാലു ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ദമ്മാം: സൗദി അറേബ്യയിലെ അല്‍ഹസയ്ക്ക് സമീപം മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി പൗരനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരുഭൂമിയില്‍ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തിയ നാലു ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ രണ്ടിനാണ് യുവാവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
Read More - സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.
ജിദ്ദയ്ക്ക് സമീപം ബഹ്റയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളക്കെട്ടില്‍ സാലിം അല്‍ ബഖമിയെ കാണാതായത്. വെള്ളക്കെട്ടില്‍ അദ്ദേഹത്തിന്റെ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ കാര്‍ വാദി ഫാത്തിമക്ക് സമീപം കണ്ടെത്തിയെങ്കിലും സാലിം അല്‍ ബഖമിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും നാഷണല്‍ ഗാര്‍ഡും നാവിക സേനയും സന്നദ്ധ സേവന സംഘങ്ങളും കൂടി തെരച്ചില്‍ നടത്തിവരികയായിരുന്നു. വാദിഫാത്തിമയില്‍ നിന്ന് തന്നെയാണ് മൃതദേഹവും കണ്ടെടുത്തത്.
Read more - ലേബര്‍ ക്യാമ്പില്‍ പ്രവാസികളുടെ മദ്യനിര്‍മാണം; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി അധികൃതര്‍
അതേസമയം മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചില റോഡുകൾ മുൻകരുതലെന്ന നിലയില്‍ അടച്ചിടുകയും ചെയ്‍തിരുന്നു.