Gulf News : എയിഡ്സ് ബാധിതരായത് കാരണം പ്രതിവര്‍ഷം നാടുകടത്തപ്പെടുന്നത് ഇരുനൂറിലധികം പ്രവാസികളെന്ന് കണക്കുകള്‍
കുവൈത്തില്‍ മെഡിക്കല്‍ പരിശോധനകളില്‍ എച്ച്.ഐ.വി എയിഡ്സ് ബാധിതരെന്ന് കണ്ടെത്തപ്പെടുന്ന ഇരുനൂറിലധികം പ്രവാസികളെ എല്ലാ വര്‍ഷവും നാടുകടത്തുന്നുവെന്ന് കണക്കുകള്‍.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) എച്ച്.ഐ.വി ബാധിതരായി (HIV Infected) എല്ലാ വര്‍ഷവും ശരാശരി 211 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുവെന്ന് (Deported) ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷ കാലയളവില്‍ ഇങ്ങനെ 23,733 പ്രവാസികളെയാണ് നാടുകടത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയവരാണിവര്‍.
ശരാശരി രണ്ടായിരത്തോളം പ്രവാസികളാണ് വിവിധ അസുഖങ്ങള്‍ കാരണം എല്ലാ വര്‍ഷവും നാടുകടത്തപ്പെടുന്നത്. 2019ല്‍ 2355 പേരെയും 2018ല്‍ 2468 പേരെയും ഇങ്ങനെ മെഡിക്കല്‍ പരിശോധനകളില്‍ വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നാടുകടത്തി. ഇവരില്‍ ശരാശരി 211 പേരാണ് എച്ച്.ഐ.വി എയിഡ്‍സ് ബാധിതര്‍. ഇതിന് പുറമെ മലേറിയ, ഫൈലേറിയാസിസ്, ടി.ബി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ അസുഖങ്ങള്‍ കാരണം നാടുകടത്തപ്പെട്ടവരാണ് മറ്റുള്ളവര്‍.
സൗദിയിൽ 20 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള ബിസിനസിന് നിക്ഷേപ ലൈസൻസ്
റിയാദ്: സൗദി അറേബ്യയില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ നിക്ഷേപ ലൈസൻസിന് (ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ്) അപേക്ഷിക്കാമെന്ന് വാണിജ്യമന്ത്രാലയം. 2022 ഫെബ്രുവരി 16ന് മുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. അതിന് ശേഷം ശക്തമായ പരിശോധനകളും പിടിക്കപ്പെട്ടാൽ ശിക്ഷയുമുണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
10 ദശലക്ഷം റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു വാണിജ്യമന്ത്രാലയം ഇതുവരെ ബിനാമി പദവി ശരിയാക്കലിന് പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് 20 ലക്ഷമാക്കി കുറച്ചത്. ഇതോടെ നിരവധി പേര്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സെടുക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ നിരവധി വ്യാപാരികള്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് എടുത്തുകഴിഞ്ഞിട്ടുണ്ട്.