സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
റിയാദ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറ്റമുണ്ടായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഈ കൂടിക്കാഴ്ചയോടെ സന്ദര്‍ശന പരിപാടി പൂര്‍ത്തിയാക്കി മന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
ജി 20 അടക്കമുള്ള വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിന്‍ ഫര്‍ഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. രാഷ്ട്രീയപരമായും വാണിജ്യപരമായും ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ആഗോള രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ നിലവിലെ സാഹചര്യങ്ങളാണ് വിദേശകാര്യമന്ത്രിമാരുടെ അധ്യക്ഷതയിൽ നടന്ന സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് കൗണ്‍സിൽ പ്രധാനമായും ചര്‍ച്ച ചെയ്തത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉടമ്പടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ചര്‍ച്ച ഏറെ ഊഷ്മളവും ഗുണപരവുമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ വലിയ തോതിൽ വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 4286 കോടി ഡോളറിൻറെ വ്യാപാരമാണ് നടന്നത്. ഇന്ത്യയിൽ 318 കോടി ഡോളറിൻറെ നിക്ഷേപ പദ്ധതികളാണ് സൗദി അറേബ്യയ്ക്ക് ഉള്ളതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഐടി, നിര്‍മാണമേഖല, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയും സൗദിയിൽ വന്‍തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിഷന്‍ 2030ൻറെ ഭാഗമായി ഇരു രാജ്യങ്ങൾക്കും ഒന്നിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.