ദുബായില്‍ കാഴ്ചശക്തി നഷ്ടമായ മലയാളിക്ക് ആശ്രയമായി പാക്കിസ്താനി യുവാവ്
7 വർഷം മുമ്പാണ് തോമസ് ദുബായിലെത്തിയത്. ഏറെ കഷ്ടപ്പെട്ട് തരപ്പെടുത്തിയ ജോലി മാസങ്ങളോളം ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. ശമ്പളകുടിശ്ശിക ബാക്കി വച്ച് സ്ഥാപനയുടമ മുങ്ങി. പിന്നീട് ഒരു സ്വദേശിയുടെ സഹായത്തോടെ ഇലക്ടോണിക്സ് കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. കേസായി. യാത്രാവിലക്കുവന്നു. തോമസ് നാട്ടിലേക്ക് പോയിട്ട് വര്‍ഷം ഏഴായി
തുച്ഛമായ ശമ്പളം പോലും വെട്ടിക്കുറയ്ക്കുന്ന കൊവിഡ് കാലത്ത് ദുബായില്‍ കാഴ്ചശക്തി നഷ്ടമായ മലയാളിക്ക് കൈതാങ്ങാകുകയാണ് ഒരു പാക്കിസ്താനി യുവാവ്. കോട്ടയം മുണ്ടക്കയം സ്വദേശിയായ തോമസിനെ മൂന്ന് വര്‍ഷമായി കൂടപിറപ്പിനെ പോലെയാണ് ആസാദ് പരിപാലിക്കുന്നത്. രോഗം ബാധിച്ച് രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട മലയാളിയെ യാതൊരു നേട്ടവും ആഗ്രഹിക്കാതെയാണ് പാക്കിസ്ഥാനി യുവാവ് പരിപാലിക്കുന്നത്. സ്നേഹബന്ധത്തിന് മുന്നിൽ അതിർത്തികൾ മായുന്ന കാഴ്ചയാണ് കരാമയില്‍ മുഹമ്മദ് ആസാദിന്‍റെ താമസയിടത്തെത്തിയാല്‍ കാണാനാവുക.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മുണ്ടക്കയം സ്വദേശി തോമസിനെ കൂടെപിറപ്പിനെപ്പോലെ പരിപാലിക്കുകയാണ് ആസാദ്. ഏഴു വർഷം മുമ്പാണ് തോമസ് ദുബായിലെത്തിയത്. ഏറെ കഷ്ടപ്പെട്ട് തരപ്പെടുത്തിയ ജോലി മാസങ്ങളോളം ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. ശമ്പളകുടിശ്ശിക ബാക്കി വച്ച് സ്ഥാപനയുടമ മുങ്ങി. പിന്നീട് ഒരു സ്വദേശിയുടെ സഹായത്തോടെ ഇലക്ടോണിക്സ് കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. കേസായി. യാത്രാവിലക്കുവന്നു. തോമസ് നാട്ടിലേക്ക് പോയിട്ട് വര്‍ഷം ഏഴായി.
ഇതിനിടയ്ക്കാണ് അസുഖങ്ങൾ വില്ലനായത്. പക്ഷാഘാതം വന്ന് ശരീരത്തിന്ടെ ഒരു ഭാഗം തളരുകയും കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സാധിക്കാത്ത അവസ്ഥ. ഇതോടെയാണ് സുഹൃത്തായ പാക്കിസ്ഥാനി യുവാവ് മുഹമ്മദ് ആസാദ് ആരും ആവശ്യപ്പെടാതെ തന്നെ സഹാനുഭൂതിയോടെ എത്തിയത്. സ്വന്തം മകനടക്കം ബന്ധുക്കളും സ്വന്തക്കാരും ഒട്ടേറെ ഗള്‍ഫുനാടുകളിലുണ്ടെങ്കിലും സഹായിത്തിനാരും എത്താത്തതില്‍ നിരാശനാണ് തോമസ്. പ്രശ്നങ്ങളെല്ലാം തീർത്ത് എത്രയും പെട്ടെന്ന് സ്വന്തം മണ്ണിലേയ്ക്ക് മടങ്ങാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് തോസമ്. ഇല്ലെങ്കിൽ മരുഭൂമിയിൽ കിടന്ന് മരിച്ചുപോകുമെന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു.