പുരസ്‌കാരം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി ഏറ്റുവാങ്ങി 

ദോഹ: സമാധാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായി നൽകുന്ന അയർലൻഡിലെ ടിപ്പെറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം ഖത്തറിന്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സമാധാനം ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന നിർണായക ഇടപെടലുകൾക്കാണ് പുരസ്‌കാരം. അയർലൻഡിലെ ടിപ്പെറേരിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം വ്യക്തിപരമായ നേട്ടമല്ലെന്നും ഖത്തറിലെ ജനങ്ങൾക്കും നേതൃത്വത്തിനും വേണ്ടിയാണ് ഏറ്റുവാങ്ങുന്നതെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു.

'സമാധാനത്തിനായുള്ള ഉറച്ച ശബ്ദമായി ഖത്തർ മാറിക്കഴിഞ്ഞുവെന്നതിന്റെ അംഗീകാരംകൂടിയാണ് ഈ അവാർഡ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കീഴിൽ വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങാത്ത ഒരു രാഷ്ട്രമായി ഖത്തർ മാറിയിരിക്കുന്നു. ഗസ്സ മുതൽ അഫ്ഗാനിസ്ഥാൻ വരെയും, ലെബനാൻ മുതൽ ഉക്രെയ്ൻ വരെയും ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ചോദിക്കുന്നു. ഖത്തർ ചെയ്യുന്നത് വെറും മധ്യസ്ഥതയല്ല, ലോകത്തിന്റെ പരിവർത്തനം കൂടിയാണ്. മിസൈൽ ആക്രമണത്തിന് വിധേയമായതിന് പിന്നാലെയാണ് ഖത്തർ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. ബലഹീനതകൊണ്ടല്ല മറിച്ച് ശക്തികൊണ്ടാണ് ഖത്തർ സംയമനം പാലിച്ചത്. ആ നിമിഷങ്ങൾ പ്രതികാരത്തിന്റെതായിരുന്നില്ല, മറിച്ച് വിവേകത്തിന്റെയും സംയമനത്തിന്റേതുമായിരുന്നു. മേഖലയുടെ സ്ഥിരതയും ജനങ്ങളുടെ ക്ഷേമത്തിനുമാണ് ഖത്തർ പ്രാധാന്യം നൽകുന്നത്'- അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. യുദ്ധത്തേക്കാൾ കരുത്തുണ്ട് സമാധാനത്തിനെന്നും, വിദ്വേഷത്തെക്കാളും അക്രമത്തേക്കാളും ശക്തവും ഉച്ചത്തിലുള്ളതുമാണ് സമാധാനമെന്നും ഖത്തർ പ്രധാനമന്ത്രി വരും തലമുറയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984 മുതൽ നൽകി വരുന്നതാണ് ടിപ്പെറേരി അന്താരാഷ്ട്ര പുരസ്കാരം. നെൽസൺ മണ്ടേലയും ബിൽ ക്ലിന്റനും ബേനസീർ ഭുട്ടോയും അടക്കമുള്ളവർ നേരത്തെ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. പുരസ്കാരം ഏറ്റുവാങ്ങിയ ഖത്തർ പ്രധാനമന്ത്രിയെ അമീരി ദിവാനിൽ നടന്ന പ്രതിവാര കാബിനറ്റ് യോഗം അഭിനന്ദിച്ചു.