സൗദി അറേബ്യയിലേക്ക് അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
രണ്ടാഴ്ചയ്ക്കിടെ ഇത്തരം നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ സൈന്യം വിഫലമാക്കിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു.
റിയാദ്: അതിർത്തി വഴി സൗദി അറേബ്യയിലേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സൈന്യം പിടികൂടി. ജിസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിലെ അതിർത്തികൾ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് സൈന്യം പിടികൂടിയത്. പ്രതികളെ സൈന്യം അറസ്റ്റ് ചെയ്തു.
രണ്ടാഴ്ചയ്ക്കിടെ ഇത്തരം നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ സൈന്യം വിഫലമാക്കിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു. 526 കിലോ ഹഷീഷും 18.2 ടൺ ഖാത്തും കടത്താനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 309 പേരെ ജിസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിൽനിന്ന് സൈന്യം അറസ്റ്റ് ചെയ്തു.
ഇക്കൂട്ടത്തിൽ 10 പേർ സ്വദേശികളും 299 പേർ നുഴഞ്ഞു കയറ്റക്കാരുമാണ്. നുഴഞ്ഞു കയറ്റക്കാരിൽ 264 പേർ യമനികളും 33 പേർ എത്യോപ്യക്കാരും രണ്ടു പേർ സോമാലിയക്കാരുമാണ്. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽ ഖറൈനി അറിയിച്ചു.
Read also: വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
പ്രവാസി സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക പ്രവർത്തകനായിരുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി സുനിൽ കുമാർ (ഗോപി) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ ബീഷയിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. 20 വർഷമായി ബീഷയിൽ കെട്ടിട നിർമാണജോലി ചെയ്യുകയായിരുന്നു.
രണ്ട് വർഷം മുമ്പ് നാട്ടിൽ പോയെങ്കിലും ഏതാനും മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ബീഷയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പ് ബീഷയിലെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിക്കുകയും രക്തധമനികളിലെ രണ്ട് ബ്ലോക്കുകൾ നീക്കുകയും ചെയ്തിരുന്നു.
മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി നാട്ടിൽ പോയതായിരുന്നു. നാട്ടിലെ ആശുപത്രിയിൽനിന്ന് മൂന്നാമത്തെ ബ്ലോക്കും ഒഴിവാക്കിയെങ്കിലും നാലുദിവസത്തിന് ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ - ശാമിനി, മക്കൾ - ആകാശ്, ഗൗരി.
Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു