ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സൗദിയിലെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണ്.

റിയാദ്: സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ശനിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എംപോക്സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം. എംപോക്സ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സൗദിയിലെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണ്. വൈറസ് വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബോധവത്കരണ ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്.

Read Also -  പതിനാറായിരം കോടി ഡോളര്‍ ചാരിറ്റിക്ക് നല്‍കി; സൗദി പൗരന് ശതകോടീശ്വര പട്ടം നഷ്ടപ്പെട്ടു

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

അതേസമയം ഖത്തറില്‍ ഇതുവരെ എംപോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എംപോക്സ് കേസുകള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണം ഉള്‍പ്പെടെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. രാജ്യത്തെ ആരോഗ്യ മേഖല തുടര്‍ച്ചയായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വരികയാണെന്ന് മന്ത്രാലയം വിശദമാക്കി. പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിലെ വിദഗ്ധര്‍ പൂര്‍ണമായും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അടിയന്തരമായി കൈകാര്യം ചെയ്യാന്‍ സജ്ജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

https://www.youtube.com/watch?v=Ko18SgceYX8