Asianet News MalayalamAsianet News Malayalam

വിദേശികൾക്ക് സൗദിയിലേക്ക് വരാൻ ഇനി പേഴ്‌സണല്‍ വിസിറ്റ് വിസയും

പേഴ്‌സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും.

Saudi citizens can apply for personal visas for friends
Author
First Published Dec 1, 2022, 7:59 AM IST

റിയാദ്: വിദേശികൾക്ക് സൗദിയിലേക്ക് വരാൻ ഇനി പേഴ്‌സണല്‍ വിസിറ്റ് വിസയും. സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കി പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശ മന്ത്രാലയം പരസ്യപ്പെടുത്തി. 

പേഴ്‌സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴിയാണ് പേഴ്‌സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും. 

ഇതിനു ശേഷം സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കപ്പെടുന്നവര്‍ എന്‍ട്രി വിസാ അപേക്ഷ പൂരിപ്പിച്ച് വിസാ പ്ലാറ്റ്‌ഫോം വഴി ഫീസുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിരക്കും അടച്ച് അപേക്ഷയും പാസ്‌പോര്‍ട്ടും തങ്ങളുടെ രാജ്യങ്ങളിലെ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കുകയാണ് വേണ്ടത്. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്ത ശേഷം രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി സന്ദര്‍ശകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.

Read More -  സൗദിയില്‍ വരുന്നൂ, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി

അതേസമയം ഹൗസ് ഡ്രൈവർമാരുൾപ്പെടെ ഗാർഹിക ജോലിക്കാരുടെ സ്‍പോൺസർഷിപ്പ്  മാറ്റം ഇലക്ട്രോണിക് സംവിധാനം വഴി നടപ്പാക്കാനുള്ള വ്യവസ്ഥകൾ സൗദി പാസ്‍പോർട്ട് വകുപ്പ് വിശദീകരിച്ചിട്ടുണ്ട്. ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനങ്ങൾ ഓൺലൈൻ വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്) വ്യക്തമാക്കിയത്. 

പാസ്‍പോർട്ട് വകുപ്പ് നിഷ്‍കര്‍ഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചാൽ ‘അബ്ഷിർ‘ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ കീഴിലെ ഗാർഹിക തൊഴിലാളികളുടെ സ്‍പോൺസർഷിപ്പ് മറ്റൊരു തൊഴിലുടമക്ക് കൈമാറാൻ കഴിയും. നിലവിലെ തൊഴിലുടമ ഇങ്ങനെ ‘അബ്ഷിർ’ വഴി സ്‍പോൺസർഷിപ്പ് കൈമാറാനുള്ള നടപടി ആരംഭിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ അത് പുതിയ തൊഴിലുടമയും തൊഴിലാളിയും അംഗീകരിച്ച് മറുപടി നൽകി നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാവും.  

Read More -  സൗദി അറേബ്യയിൽ കാർ മറിഞ്ഞ് ഏഴു സ്ത്രീകൾക്ക് പരിക്ക്

പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയുണ്ടായിരിക്കരുത്.  തൊഴിലാളി ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു’ (ഹൂറുബ്) എന്ന നിയമനടപടി നേരിടുന്നയാൾ ആവരുത്.  ഇങ്ങനെ പരമാവധി നാല് തവണ മാത്രമേ സ്‍പോൺസർഷിപ്പ് മാറ്റാനാവൂ. സ്‍പോൺസർഷിപ്പ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ താമസരേഖക്ക് (ഇഖാമ) കുറഞ്ഞത് 15 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം.  സ്‍പോൺസർഷിപ്പ് മാറ്റത്തിന് ആവശ്യമായ ഫീസുകൾ മുഴുവൻ അടക്കണം, എന്നിവയാണ് വ്യവസ്ഥകള്‍.

Follow Us:
Download App:
  • android
  • ios