സൗദിയില്‍ തിരിച്ചെത്തുന്നവര്‍ 14 ദിവസം വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം
- സൗദി അറേബ്യയിൽ തിരിച്ചെത്തുന്ന തൊഴിലാളികള്‍ 14 ദിവസത്തെ മെഡിക്കല്‍ ലീവില്‍ സ്വന്തം വീടുകളില്‍ കഴിയണമെന്ന് നിര്‍ദ്ദേശം.
- മാർച്ച് 13 വെള്ളിയാഴ്ച മുതൽ സൗദിയിലേക്ക് പ്രവേശിച്ച എല്ലാ രാജ്യക്കാരും തീരുമാനം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം ട്വീറ്റിൽ ആവശ്യപ്പെട്ടു.
റിയാദ്: സൗദി അറേബ്യയിൽ തിരിച്ചെത്തുന്ന മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ 14 ദിവസത്തെ മെഡിക്കൽ ലീവിൽ സ്വന്തം വീടുകളിൽ തന്നെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്ന എല്ലാവരും പ്രവേശിച്ച തിയ്യതി മുതൽ 14 ദിവസം വീടുകളിൽ തന്നെ കഴിച്ചുകൂട്ടണം. കൊവിഡ് 19 വൈറസ് വ്യാപനം തടയാനാണിത്.
മാർച്ച് 13 വെള്ളിയാഴ്ച മുതൽ സൗദിയിലേക്ക് പ്രവേശിച്ച എല്ലാ രാജ്യക്കാരും തീരുമാനം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം ട്വീറ്റിൽ ആവശ്യപ്പെട്ടു. രാജ്യത്തേക്ക് പ്രവേശിച്ച ഒരോരുത്തർക്കും 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന തങ്ങളുടെ തൊഴിലാളികൾക്ക് അതത് കമ്പനികളും തൊഴിലുടമകളും നിയമാനുസൃത ലീവ് അനുവദിക്കണം. 14 ദിവസത്തെ മെഡിക്കൽ ലീവായി തന്നെ നൽകണം. രാജ്യത്ത് എത്തിയാൽ രണ്ട് ദിവസത്തിനുള്ളിൽ ‘സിഹ്വത്തി’ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മെഡിക്കൽ ലീവ് ഉറപ്പാക്കണം. കഴിഞ്ഞ ദിവസം ചില രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. പ്രവേശന തിയ്യതി മുതൽ 14 ദിവസം വീടിനുള്ളിൽ കഴിയണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച അത് എല്ലാ രാജ്യക്കാർക്കും ബാധകമാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍