ഒരാഴ്ക്കിടെ 15,088 വിദേശികളെ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്‍തു.

റിയാദ്: താമസ (ഇഖാമ), തൊഴിൽ നിയമങ്ങൾ ലംഘിച്ചും രാജ്യാതിർത്തികൾ വഴി അനധികൃതമായും നുഴഞ്ഞുകയറി എത്തിയും രാജ്യത്ത് കഴിയുന്ന വിദേശികളെ (Illegal expatriates) പിടികൂടാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ (Saudi interior Ministry) ശക്തമായ റെയ്ഡ് തുടരുന്നു. ഒരാഴ്ക്കിടെ 15,088 വിദേശികളാണ് ഇത്തരം പരിശോധനകളില്‍ പിടിയിലായത്. കഴിഞ്ഞ ആഴ്‍ചയിലും പതിനാറായിരത്തോളം ആളുകൾ ഇങ്ങനെ പിടിയിലായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇഖാമ കാലാവധി കഴിഞ്ഞ 7508 പേരും അതിർത്തിനുഴഞ്ഞുകയറ്റക്കാരായ 5730 പേരും തൊഴിൽ നിയമം ലംഘിച്ച 1850 പേരുമാണ് ഇപ്പോൾ പിടിയിലായത്. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതിനിടെ 454 പേരും പിടിയിലായി. ഇതിൽ 59 ശതമാനം എത്യോപ്യക്കാരും 34 ശതമാനം യമനികളും ഏഴ് ശതമാനം പേര്‍ മറ്റ് വിവിധ രാജ്യക്കാരുമാണ്. അതിർത്തി നിയമം ലംഘിച്ച് രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിച്ച 21 പേരും പിടിയിലായിട്ടുണ്ട്. വിവിധ നിയമലംഘകർക്ക് താമസ, വാഹന, ജോലി സൗകര്യമൊരുക്കിയ 16 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിലവിൽ ഇതുവരെ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന മൊത്തം നിയമലംഘകരുടെ എണ്ണം 91551 ആയി. ഇതിൽ 82841 പേര്‍ പുരുഷന്മാരും 8710 സ്ത്രീകളുമാണ്. സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കാൻ ആവശ്യമായ രേഖകൾക്ക് വേണ്ടി അതത് രാജ്യങ്ങളുടെ സൗദിയിലെ എംബസികൾക്ക് കൈമാറിയ മൊത്തം കേസുകൾ 79,863 ആണ്. 2170 പേരുടെ യാത്രാനടപടിക്രമങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. ഉടൻ തന്നെ നാടുകടത്തും. 7663 വരെ ഇതിനകം നാടുകടത്തി.