സൗദിയിലേക്ക് നിരോധിത ലഹരിമരുന്ന് കടത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന പൗരന്‍റെ ശിക്ഷയാണ് നടപ്പിലാക്കിയത്.

റിയാദ്: ലഹരിമരുന്ന് കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന പൗരന്‍റെ ശിക്ഷയാണ് നടപ്പിലാക്കിയത്.

രാജ്യത്തേക്ക് നിരോധിത ലഹരിമരുന്ന് കടത്തുകയും അത് വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്ക് വധശിക്ഷ ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയും വിചാരണ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതികളുടെ അംഗീകാരത്തിന് ശേഷം രാജകൽപ്പന പ്രകാരമാണ് ഇന്ന് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീതി നടപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്ക് ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.