ദേശീയദിനത്തെ വരവേൽക്കാനൊരുങ്ങി സൗദി ജനത
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ എത്തുന്നവർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി
റിയാദ്: എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് സൗദി ജനത. ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് ദേശീയദിനത്തോട് അനുബന്ധിച്ചു നടക്കുക.
പരമ്പരാഗത കലാരൂപങ്ങൾ ഉൾപ്പെടെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. കൂടാതെ രാജ്യത്തെ വിവിധ പാർക്കുകളിലും കോർണിഷുകളിലും ആകാശത്തു വർണ്ണ വിസ്മയം തീർക്കുന്ന കരിമരുന്നു പ്രയോഗവും നടക്കും. ആഘോഷത്തിന്റെ ഭാഗമാകാൻ സ്വദേശികളും വിദേശികളും ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ എത്തുന്നവർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. ദേശീയദിനത്തോട് അനുബന്ധിച്ചു രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.