പ്രവാസികൾക്ക് തിരിച്ചടിയായി ചില മേഖലകളില്‍ സ്വദേശിവത്കരണം 60 ശതമാനമാക്കി ഉയർത്തി. തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക.
റിയാദ്: സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടിയായി മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഉത്തരവ് തിങ്കളാഴ്ച (ജനു. 19) മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക.
മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്.
മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, പിഴകൾ ഒഴിവാക്കാൻ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡിനുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്താൻ സ്ഥാപനങ്ങളോട് നിർദേശിച്ചു. വിശദാംശങ്ങൾ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ ലഭ്യമാണ്.


