പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ഹമീദ് വെട്ടിക്കാലിയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്

റിയാദ്: മൂന്നുദിവസം മുമ്പ് ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ഹമീദ് വെട്ടിക്കാലിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചു. ബുധനാഴ്ച രാത്രി 12ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുകയും അവിടെനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി രാവിലെ 11ഓടെ കുന്നപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യുകയും ചെയ്തു.

മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിയമനടപടികൾ കെ.എം.സി.സി ജീവകാരുണ്യവിഭാഗം നേതാക്കളായ ഹുസൈൻ നിലമ്പൂർ, അഷ്‌റഫ് കുറുമാത്തൂർ എന്നിവരുടെ നേതൃത്വതിൽ പൂർത്തിയാക്കി. വിമാന ടിക്കറ്റുൾപ്പടെയുള്ള സാമ്പത്തിക ചെലവുകൾ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻ്റീഫ്) നേതാക്കളായ അബ്ദുൽ സലാം താഴേക്കോട്, ബഷീർ ആലുങ്കൽ, നൗഷാദ്, ഷംസു എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം പെൻറീഫ് നേതാക്കളായ ഇഖ്ബാൽ ആനമങ്ങാട്, നസീർ ബാബു, റഷീദ് നാലകത്ത്, സുലൈമാൻ കുന്നപ്പള്ളി എന്നിവർ മൃതദേഹം കോഴിക്കോട് എയർപോർട്ടിൽനിന്ന് സ്വീകരിച്ചത്.